Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

March 16, 2011

വായ


പുറത്തുള്ളത്
അകത്തിടാനും
'അകത്തു'ള്ളത്
പുറത്തേക്കിടാനും
ഒരു വഴി.
ഒരേ വഴി...
ചിലര്‍
അകത്തേക്ക്
എപ്പോഴും
ഇട്ടുകൊണ്ടേയിരിക്കും.
ചിലര്‍
പുറത്തേക്കും...
രണ്ടും
ഒരിക്കലും ദഹിക്കാതെ
അങ്ങനെ...

February 15, 2011

പ്രണയം



ഒന്നും ഒന്നും
ഒന്നാകാനാശിക്കുമ്പോള്‍
പ്രണയം ജനിക്കുന്നു.
ഒന്നും ഒന്നും
ഒന്നായിത്തീരുമ്പോള്‍
പ്രണയം മരിക്കുന്നു.

January 05, 2011

വിളി

പോത്തെന്ന്
പേരിട്ടവരോടല്ലത്രെ
പോത്തിനിപ്പോള്‍ ദേഷ്യം;
ചില
മനുഷ്യരെ
പോത്തെന്ന്
വിളിക്കുന്നതിലാണ്.

December 28, 2010

ഞാന്‍

ഞാനാരാണെന്നറിയാനുള്ള
അവസാനിക്കാത്ത
അന്വേഷണമാണ്
എന്റെ ജീവിതം.
പക്ഷെ,
സത്യം
എപ്പോഴുമെന്നില്‍നിന്ന്
വഴുതിമാറുകയാണ്.
പൂര്‍ണ്ണതക്കുശേഷം
ശ്യൂന്യതയാണെന്നതിനാലാവാം
കണ്ണാടിപോലും
തലതിരിഞ്ഞരൂപം
കാണിച്ചുതന്ന്
എന്നെ
പറ്റിച്ചുകൊണ്ടേയിരിക്കുന്നത്...

November 24, 2010

കവിത ജനിക്കുമ്പോള്‍

മനോഹരവും
ജീവിതഗന്ധിയുമായ
ഒരു കവിത വേണം.
മനസ്സാണെങ്കില്‍
ശൂന്യം...
അങ്ങനെയാണ്
മുറിവിട്ട്
ഞാന്‍
പുറത്തിറങ്ങിയത്...
ആദ്യം കണ്ടത്
ഒരു ഉന്തുവണ്ടിനിറയെ
പ്രതീക്ഷകള്‍ കുത്തിനിറച്ച്
നടന്നടുക്കുന്ന
പച്ചക്കറിക്കാരനെയാണ്.
'സുഹ്രുത്തേ
എനിക്കൊരു കവിത വേണം'
ചീഞ്ഞ തക്കാളി
മൂന്നാലെണ്ണം പെറുക്കിയെടുത്ത്
അയാള്‍ പറഞ്ഞു:
'ഇതെന്റെ കൊച്ചുമോളുടെ
പുതിയ നോട്ടുപുസ്തകം'
അയാളെ വിട്ട്
പിന്നെപ്പോയത്
ഒരോട്ടോസ്റ്റാന്റിലേക്കാണ്.
ഞാന്‍
ചോദ്യമാവര്‍ത്തിച്ചു.
അപ്പോള്‍
പെട്രോള്‍ടാങ്ക് തുറന്ന്
ഒരു
കോലെടുത്തതിലിട്ട്
അറ്റത്തെ നനവിലേക്ക് നോക്കി
അയാള്‍
ദൈന്യമായി പുഞ്ചിരിച്ചു.
അവസാനം
ഞാനെത്തിയത്
തന്നേക്കാള്‍ ഭാരവുമായി
നടന്നുനീങ്ങുന്ന
ഒരു
വൃദ്ധന്റെയടുത്തേക്കാണ്.
ഒന്നും പറയാതെ
അയാളാ ചാക്ക്
എന്റെ
പുറത്തേക്ക് വച്ചു.
പുറം വളഞ്ഞെങ്കിലും
ഒന്നും ഞാന്‍
പുറത്തേക്ക് കാണിച്ചില്ല.
മൂന്നാം നിലയിലെ
നാലാം മുറിയില്‍
പുറത്തുള്ളത്
അകത്തേക്ക് വക്കുമ്പോഴേക്കും
ഞാനൊരു
കവിത
എഴുതിക്കഴിഞ്ഞിരുന്നു;
അന്നുവരെ
എഴുതിയിട്ടില്ലാത്ത...




November 10, 2010

പ്രണയം

ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...

October 29, 2010

സിറോക്സ് കോപ്പി


മുകളില്‍ വച്ച ഒറിജിനലിന്റെ
തനി പകര്‍പ്പാണ്
അവള്‍
എടുത്തുകൊടുത്തത്.
എന്നിട്ടും
കളര്‍ കുറഞ്ഞുപോയത്

'ടോണറിന്റെ'
കുഴപ്പം കൊണ്ടാണെന്ന്
വിശ്വസിക്കാന്‍
അയാള്‍ തയ്യാറായിരുന്നില്ല...
കാരണം,
രാത്രിയുടെ അന്ത്യയാമങ്ങളില്‍
വേലിക്കരികില്‍
നിഴലുകളനങ്ങിയിരുന്നത്
അയാളുടെ
തോന്നല്‍ മാത്രമായിരുന്നില്ല
ല്ലോ...

October 06, 2010

നാല് കവിതകള്‍


  • ജനനം
ഏകാധിപത്യത്തിന്റെ
സ്വാതന്ത്ര്യത്തില്‍ നിന്ന്
'സര്‍‌വ്വാധിപത്യ'ത്തിന്റെ
അടിമത്തത്തിലേക്ക്
ഒരു
ചുവടുമാറ്റം.
  • വിവാഹം
സ്വതന്ത്രമായൊഴുകുന്ന
രണ്ടു നേര്‍രേഖകളെ
സം‌യോജിപ്പിച്ച്
വളവുകളും
വിളവുകളും
സൃഷ്ടിക്കുന്ന
സൂത്രവാക്യം.
  • മരണം
ഉറക്കം നടിക്കുന്ന
ആളുകള്‍ക്കിടയില്‍
ഉറക്കം നടിക്കാത്ത
ഒരാളുടെ ജനനം.
  • ജീവിതം
ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി.
.