April 29, 2011

കണ്ണൂരുകാരെ നമിച്ചുപോയി


     നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു കഥയുണ്ട്.കേരളത്തിന്റെ വടക്കോട്ട് പോയി വഴി ചോദിച്ചാല്‍ അവര്‍ പോവേണ്ട സ്ഥലം പറഞ്ഞുതരിക മാത്രമല്ല,അവിടെ കൊണ്ടുപോയി എത്തിക്കുകയും ചെയ്യും.മധ്യകേരളത്തിലെത്തിയാല്‍ വല്ല്യ താല്പ്പര്യമില്ലാത്ത ശരീരഭാഷയും,മുഖഭാവവുമായി വഴി പറഞ്ഞുതരികമാത്രം ചെയ്യും.ഇനി തെക്കൊട്ടു പൊയാലോ?വഴി തെറ്റിച്ചു പറഞ്ഞുതരുമത്രേ...
     പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള ഈ കഥ അനുഭവവേദ്യമായതിന്റെ സന്തോഷം,ത്രില്‍,ആശ്ചര്യം;പങ്കുവെക്കട്ടെ...
     കഴിഞ്ഞ ദിവസം കാര്‍ട്ടൂണിസ്റ്റ് മുഖ്താര്‍ ഉദിരംപൊയിലിനോടൊത്ത് കാസര്‍കോടേക്കുള്ള യാത്രാമദ്ധ്യേ രാത്രി പത്തരയോടടുപ്പിച്ച് കണ്ണൂര്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ സ്ഥലം ഏകദേശം വിജനമായിരുന്നു.
      'ഒരു റൂം കിട്ടുമോ...'
       അവിടെ കണ്ട സെക്യൂരിറ്റിക്കാരോട് ചോദിച്ച ഉടനെ അതിലൊരാള്‍ ഞങ്ങളോടൊപ്പം പോന്നു.ലിഫ്റ്റില്‍ കയറി മൂന്നാം നിലയിലെത്തി ഞങ്ങള്‍ക്ക് റൂം കാണിച്ചു തന്ന് വാടക കുറവുള്ളത് എടുക്കാന്‍ പ്രത്യേകം നിര്‍ദ്ദേശവും തന്നു.എന്തേലും ചില്ലറ കിട്ടാനാവും?ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല.തന്റെ ദൗത്യം പൂര്‍ത്തിയായപ്പോള്‍ ഞങ്ങളോട് യാത്ര പറഞ്ഞ് അയാള്‍ താഴേക്കിറങ്ങിപ്പോയി;നന്മയുടെ പ്രകാശം പരത്തിക്കൊണ്ട്...
      അന്നും പിറ്റേന്നുമായി രണ്ടുമൂന്നു സന്ദര്‍ഭങ്ങള്‍കൂടി ഉണ്ടായി മുകളിലെ കഥയിലെ ആദ്യഭാഗം സാധൂകരിക്കാന്‍...സത്യം പറയാലോ,കണ്ണൂരുകാരെ നമിച്ചുപോയി...
      ഈ സ്വഭാവസവിശേഷത ലോകം മുഴുവനും പടര്‍ന്നു പന്തലിക്കാന്‍ ഇടയാവട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.

March 16, 2011

വായ


പുറത്തുള്ളത്
അകത്തിടാനും
'അകത്തു'ള്ളത്
പുറത്തേക്കിടാനും
ഒരു വഴി.
ഒരേ വഴി...
ചിലര്‍
അകത്തേക്ക്
എപ്പോഴും
ഇട്ടുകൊണ്ടേയിരിക്കും.
ചിലര്‍
പുറത്തേക്കും...
രണ്ടും
ഒരിക്കലും ദഹിക്കാതെ
അങ്ങനെ...

February 28, 2011

മൊബൈൽ ഫോട്ടോ ഗ്രാഫേഴ്സ് ഒത്തു ചേരുന്നു... നിങ്ങൾക്കും സ്വാഗതം





മലപ്പുറം ജില്ലയിലെ മഞ്ചേരി വായ്പ്പാറപ്പടി ജി.എല്‍.പി.സ്കൂളിൽ മൊബൈൽ ചിത്ര ശേഖരമുള്ളവരും മൊബൈൽ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും മാര്‍ച്ച് 13 നു ഞായറാഴ്ച കാലത്ത് 10 മണിക്ക് ഒത്തുചേരുന്നു....
സംസ്ഥാന തലത്തിൽ അസോസിയേഷൻ രൂപീകരണവും ഉടനെ  സംഘടിപ്പിക്കുന്ന സം‌യുക്ത  മൊബൈൽ ഫോട്ടോ  പ്രദർശനത്തിന്റെ  പുതിയ ഫോട്ടോകള്‍തിരഞ്ഞെടുക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താൻ നിങ്ങളെ സ്നേഹാദരം ക്ഷണിക്കുന്നു..
മൊബൈൽ ഫൊട്ടോ പ്രദർശനത്തിൽ ശ്രദ്ധേയനായ ഗിരീഷ് മാരേങ്ങലത്ത് , അലിഫ്, കൂട്ടത്തിന്റെ ഫോട്ടോഗ്രാഫെർ കാസിംക്ക.. സിനിമാ സഹ സം‍വിധായകൻ പ്രസാദ് തമ്പുരാട്ടി തുടങ്ങിയവർ നേ
തൃത്വം നൽകും...
 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593

gireesh marengalath-9495 488 032

February 15, 2011

പ്രണയം



ഒന്നും ഒന്നും
ഒന്നാകാനാശിക്കുമ്പോള്‍
പ്രണയം ജനിക്കുന്നു.
ഒന്നും ഒന്നും
ഒന്നായിത്തീരുമ്പോള്‍
പ്രണയം മരിക്കുന്നു.

January 28, 2011

സെന്‍സസ് ഇങ്ങനെയാക്കിക്കൂടെ..?



   നിലവില്‍...
   രാജ്യത്ത് പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കിയവയുടെ ഫലപ്രാപ്തി വിലയിരുത്താനും മറ്റനേകം കാര്യങ്ങള്‍ക്കും സെന്‍സസ് സഹായിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.എന്നാല്‍ അതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനം കൊടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോടികളാണ് ചെലവഴിക്കപ്പെടുന്നത്.വെറും കോടികളല്ല,കോടാനുകോടികള്‍.
   മാത്രമല്ല,വിവരം നല്‍കുന്ന ആള്‍ പറയുന്ന കാര്യം അതേപടി  പകര്‍ത്തുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യത ഒരുപാട് കൂടുതലുമാണ്.
   പോംവഴി
    വില്ലേജ് ഓഫീസ് വഴി, കിട്ടേണ്ട വിവരങ്ങളുടെ ഒരു ഫോം വിതരണം ചെയ്യുക.രണ്ടാഴ്ചക്കകം വിവരങ്ങള്‍ സത്യസന്ധമായി പൂരിപ്പിച്ച് തിരിച്ചേല്പ്പിക്കണം.എല്പ്പിക്കാതിരിക്കുകയോ വിവരങ്ങള്‍ തെറ്റായി നല്‍കുകയോ ചെയ്യുന്നപക്ഷം റേഷന്‍കാര്‍ഡ് കട്ട് ചെയ്യല്‍,ആയിരം രൂപ പിഴ,മൂന്ന് വര്‍ഷം തടവ് തുടങ്ങിയ ശിക്ഷകള്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് നേരത്തെ അനൗണ്‍സ് ചെയ്യണം.പുതിയ നിയമം പാസാക്കിയാല്‍ മതിയല്ലോ?
   (സെന്‍സസിനു പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മേല്പ്പറഞ്ഞ പിഴയും തടവും നിലവില്‍ ഉണ്ടെന്നുള്ളത് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്)
  ഇതിലൂടെ എല്ലാ വിവരങ്ങളും ഒരു തെറ്റുപോലുമില്ലാതെ  മണിമണിയായി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും.ചെലവാണെങ്കില്‍ തുലോം കുറവും.



  

January 05, 2011

വിളി

പോത്തെന്ന്
പേരിട്ടവരോടല്ലത്രെ
പോത്തിനിപ്പോള്‍ ദേഷ്യം;
ചില
മനുഷ്യരെ
പോത്തെന്ന്
വിളിക്കുന്നതിലാണ്.

December 28, 2010

ഞാന്‍

ഞാനാരാണെന്നറിയാനുള്ള
അവസാനിക്കാത്ത
അന്വേഷണമാണ്
എന്റെ ജീവിതം.
പക്ഷെ,
സത്യം
എപ്പോഴുമെന്നില്‍നിന്ന്
വഴുതിമാറുകയാണ്.
പൂര്‍ണ്ണതക്കുശേഷം
ശ്യൂന്യതയാണെന്നതിനാലാവാം
കണ്ണാടിപോലും
തലതിരിഞ്ഞരൂപം
കാണിച്ചുതന്ന്
എന്നെ
പറ്റിച്ചുകൊണ്ടേയിരിക്കുന്നത്...

November 24, 2010

കവിത ജനിക്കുമ്പോള്‍

മനോഹരവും
ജീവിതഗന്ധിയുമായ
ഒരു കവിത വേണം.
മനസ്സാണെങ്കില്‍
ശൂന്യം...
അങ്ങനെയാണ്
മുറിവിട്ട്
ഞാന്‍
പുറത്തിറങ്ങിയത്...
ആദ്യം കണ്ടത്
ഒരു ഉന്തുവണ്ടിനിറയെ
പ്രതീക്ഷകള്‍ കുത്തിനിറച്ച്
നടന്നടുക്കുന്ന
പച്ചക്കറിക്കാരനെയാണ്.
'സുഹ്രുത്തേ
എനിക്കൊരു കവിത വേണം'
ചീഞ്ഞ തക്കാളി
മൂന്നാലെണ്ണം പെറുക്കിയെടുത്ത്
അയാള്‍ പറഞ്ഞു:
'ഇതെന്റെ കൊച്ചുമോളുടെ
പുതിയ നോട്ടുപുസ്തകം'
അയാളെ വിട്ട്
പിന്നെപ്പോയത്
ഒരോട്ടോസ്റ്റാന്റിലേക്കാണ്.
ഞാന്‍
ചോദ്യമാവര്‍ത്തിച്ചു.
അപ്പോള്‍
പെട്രോള്‍ടാങ്ക് തുറന്ന്
ഒരു
കോലെടുത്തതിലിട്ട്
അറ്റത്തെ നനവിലേക്ക് നോക്കി
അയാള്‍
ദൈന്യമായി പുഞ്ചിരിച്ചു.
അവസാനം
ഞാനെത്തിയത്
തന്നേക്കാള്‍ ഭാരവുമായി
നടന്നുനീങ്ങുന്ന
ഒരു
വൃദ്ധന്റെയടുത്തേക്കാണ്.
ഒന്നും പറയാതെ
അയാളാ ചാക്ക്
എന്റെ
പുറത്തേക്ക് വച്ചു.
പുറം വളഞ്ഞെങ്കിലും
ഒന്നും ഞാന്‍
പുറത്തേക്ക് കാണിച്ചില്ല.
മൂന്നാം നിലയിലെ
നാലാം മുറിയില്‍
പുറത്തുള്ളത്
അകത്തേക്ക് വക്കുമ്പോഴേക്കും
ഞാനൊരു
കവിത
എഴുതിക്കഴിഞ്ഞിരുന്നു;
അന്നുവരെ
എഴുതിയിട്ടില്ലാത്ത...




November 10, 2010

പ്രണയം

ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...

November 04, 2010

ലോട്ടറി നിരോധിക്കുന്നതിനുപകരം...


    ലോട്ടറി ഒരു ചൂതാട്ടമാണെന്നും ആയിരക്കണക്കിനാളുകള്‍ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ലോട്ടറി കളിച്ച് കളയുന്നുണ്ടെന്നും പല കുടുംബങ്ങളും അത്മഹത്യയുടെ വക്കത്താണെന്നുമെല്ലാം പറഞ്ഞിട്ടാണ് ലോട്ടറി നിരോധിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ.പക്ഷെ,അന്യസംസ്ഥാനങ്ങള്‍ വളരെ മിടുക്കന്മാരായി കോടികള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത് സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് ഇത്തരമൊരു നിരോധനത്തിന്റെ ചിന്ത ഉയര്‍ന്നുവന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.
 
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ അവസാനത്തെ അത്താണിയായി അല്ലെങ്കില്‍ ജീവിതത്തിലെ ഇനിയും വറ്റാത്ത പ്രതീക്ഷയായി ഒക്കെയാണ് ലോട്ടറി എന്ന പദത്തെ നിര്‍വ്വചിക്കേണ്ടത് എന്ന് തോന്നിപ്പോവുന്നു.പലരും ഇതിന്റെ അടിമകളാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല.പക്ഷെ,നല്ല രീതിയില്‍ പുന:സംഘടിക്കപ്പെട്ടാല്‍ ലോട്ടറി ഒരു മികച്ച സ്ഥാപനമായി മാറുമെന്നതില്‍ തര്‍ക്കമില്ല.അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  •         ഒരു വ്യക്തി ഒരാഴ്ചയില്‍ ഒരു ലോട്ടറി മാത്രമേ എടുക്കാവൂ.ലോട്ടറിയെടുക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുത്തശേഷം മാത്രമാക്കണം.അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും വേണം.രണ്ടു നമ്പര്‍ ഒരാളെടുത്തതു കണ്ടുപിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് സമ്മാനം ലഭിക്കുകയില്ല.ഇതിലൂടെ ലോട്ടറിയെടുക്കേണ്ടവര്‍ക്ക് എടുക്കുകയും ചെയ്യാം.അമിതമാകുന്ന പ്രശ്നവുമുണ്ടാകില്ല.
  •         ഒരു കോടിയും കാറും തുടങ്ങി വായില്‍‍കൊള്ളാത്ത വലിയ സംഖ്യകള്‍ ഒരാള്‍ക്ക് നല്‍കുന്നത് ഒഴിവാക്കി ആ സംഖ്യ ആയിരം പേര്‍ക്കു വീതിച്ച് ചെറിയ 'ഭാഗ്യ'ങ്ങളിലേക്ക് മാറ്റുക.അങ്ങനെ ലോട്ടറിയുടെ ഗുണവശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും.
  •        ലക്ഷങ്ങളുടെ സമ്മാനം,പാവപ്പെട്ടവര്‍ക്കു ലഭിക്കുകയാണെങ്കില്‍ മുഴുവന്‍ സംഖ്യ നല്‍കുകയും അല്ലാത്തപക്ഷം(സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടവര്‍ക്ക്)പരമാവധി പതിനായിരം രൂപയില്‍ സമ്മാനം നിജപ്പെടുത്തുകയും ചെയ്യുക.ബാക്കി വരുന്ന സംഖ്യ സര്‍ക്കാരിന്റെ ക്ഷേമനിധിയിലേക്ക് വരവുവെക്കട്ടെ.സാമ്പത്തിക അസമത്തം കുറേയൊക്കെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.

   അന്ധര്‍,വികലാംഗര്‍ തുടങ്ങി മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്ത ആയിരക്കണക്കിനാളുകളെ ഭിക്ഷാടനത്തിലേക്കു തള്ളിവിടാതിരിക്കാന്‍ ലോട്ടറി നിലനില്‍ക്കുകതന്നെ വേണം.